2021, ജൂൺ 6, ഞായറാഴ്‌ച

കൊല്ലം കുറേയായി.കുറേയെന്നു പറഞ്ഞാല് പോരാ, മൂന്നു പതിറ്റാണ്ടാവുന്നു.

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽഡിഗ്രി ഒന്നാംവർഷമായിരുന്നു ഞാനന്ന്. നാട്ടിൻപുറത്തുനിന്നും നഗരപരിഭ്രാന്തിയിലേക്ക് അറച്ചറച്ചു കാൽവയ്ക്കുന്നതേയുള്ളൂ.
ഷിഫ്റ്റാണ്. ഉച്ചയ്ക്ക് ഒന്നരവരെയേ ക്ലാസ്സുണ്ടാവൂ. ക്ലാസ്സ് വിട്ടാൽ വയനാട് റോഡിൽ ഫാത്വിമ ഹോസ്പിറ്റലിനെതിരെയുള്ള പോക്കറ്റ് റോഡിലൂടെ നടന്ന് മാവൂർ റോഡിലെത്തിയാണ് നാട്ടിലേക്കുള്ള ബസ്സ് കയറാറ്.
മാവൂർ റോഡ് പൊതുശ്‌മശാനത്തിനടുത്തുള്ള ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴൊക്കെ രണ്ടു ചേച്ചിമാർ പതിവായി എന്നോടു മിണ്ടുമായിരുന്നു. വരണ്ടുകീറിയ ചുണ്ടിൽ ചായം തേച്ച്, മുഖത്തെ കലകൾ പൗഡർ കൊണ്ടു മായ്ക്കാൻ ശ്രമിച്ച്, അനാകർഷകമായ, ജീവനില്ലാത്ത കണ്ണുകളിൽ, മനുഷ്യസഹജമല്ലെന്ന് എനിക്കു തോന്നിയൊരു മടുപ്പിക്കുന്ന വികാരവും മണവുമായി രണ്ടുപേർ.
മെലിഞ്ഞുണങ്ങിയ ദേഹത്ത് നിറംമങ്ങിയ കസവുസാരി ചുറ്റിയിട്ടുണ്ടാവും. കടുത്ത വർണങ്ങളായിരുന്നു ഒരിക്കലതെന്ന് ഒറ്റക്കാഴ്ചയിലറിയാം.
പലപ്പോഴും സംസാരിച്ചുകൊണ്ടിരിക്കെത്തന്നെ അവരെങ്ങോട്ടോ മറയും. പറഞ്ഞും പറയാതെയും.
അങ്ങനെയൊരു ദിവസം അവരെന്നോട് സംസാരിച്ചു പോയശേഷം
എതിർഭാഗത്തെ ഓട്ടോ സ്റ്റാൻഡിൽ നിന്ന് ഒരു ഡ്രൈവർ ഏട്ടൻ റോഡ് മുറിച്ചുകടന്നുവന്ന് ചോദിച്ചു. 'അവരാരെന്ന് അറിഞ്ഞിട്ടാണോ കുട്ടി മിണ്ടുന്നത്?'
സത്യത്തിൽ എനിക്കവരുടെ പേരോ ഊരോ ഒന്നും അറിയില്ലായിരുന്നു. ഞാൻ നിഷേധാർത്ഥത്തിൽ തലയാട്ടി.
ആ ഏട്ടൻ എന്നോടൊന്നുകൂടി ചേർന്നുനിന്ന് പതുക്കെ പറഞ്ഞു, "അവര് prostitutes ആണ്. ആളറിഞ്ഞിട്ടാണ് കുട്ടി മിണ്ടുന്നതെങ്കിൽ ധൈര്യമായി മിണ്ടിക്കോളൂ ട്ടോ... അവരൊക്കെ മനുഷ്യരാണ്."
Prostitute എന്ന പദംപോലും എനിക്കന്ന് പരിചിതമല്ല. വീട്ടിലെത്തുന്നതുവരെ അതുതന്നെയായിരുന്നു ചിന്ത. എത്തിയയുടനേ തപ്പിയെടുത്ത നിഘണ്ടുവിൽ അന്നു കിട്ടിയ വാക്കിന് വേശ്യ, ഗണിക എന്നൊക്കെ അർത്ഥം കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്. രണ്ടു കാര്യങ്ങളിൽ.
ഒന്ന്, എന്റെ കണ്ണിലെ വേശ്യ അന്നുവരെ മധുരാപുരിയിലെ വാരസുന്ദരി വാസവദത്തയായിരുന്നു. ഉത്തരമധുരാപുരിക്കുത്തരോപാന്തത്തിലുള്ള വിസ്തൃതരാജവീഥിതൻ കിഴക്കരികിലെ വെണ്മനോജ്ഞ മാളികമുറ്റത്ത് നിതംബഗുരുതയാൽ നിലംവിടാൻ കഴിയാതെയിരിക്കുന്ന ആ ഗണികാസൗന്ദര്യപ്രതിഷ്ഠ അപ്പാടെ തകിടംമറിഞ്ഞുപോയതിന്റെ ഞെട്ടൽ. ഇവരെ ഒരുരീതിയിലും ആ തൊഴിലിനോടു ചേർത്തൂഹിക്കാൻ കഴിഞ്ഞില്ലെനിക്ക്.
രണ്ട്. കോളേജില് നിന്നിറങ്ങി തനിച്ചു നടക്കുന്ന വഴിനീളേ ഇത്തിരി അകലം പാലിച്ച്, എന്നാൽ തക്കംകിട്ടുമ്പോഴൊക്കെ അശ്ലീലആംഗ്യങ്ങള് കാണിച്ച് എന്റെ പുറകേ വരുന്ന ഒരുത്തനുണ്ടായിരുന്നു. ഞാൻ ബസ് കയറുന്നതുവരെ അയാളാ സ്റ്റോപ്പിലുണ്ടാവും എന്നും.
എനിക്കയാളെ കാണുന്നതേ അറപ്പായിരുന്നു. ഈ ചേച്ചിമാരോട് ഞാൻ മിണ്ടാന് തുടങ്ങിയതുതന്നെ അയാളെ പേടിച്ചായിരുന്നിരിക്കണം. പക്ഷേ, ചേച്ചിമാർ മാറിയാൽ പിന്നേയും അയാളെന്നെ ചുറ്റിപ്പറ്റും. പോരുന്നോ എന്നൊക്കെ വഷളൻ ചിരിയോടെ ചോദിക്കും. പാന്റിന്റെ സിപ്പിൽ കൈവച്ച് മേലോട്ടും താഴോട്ടും നീക്കും. ചുണ്ട് കടിക്കും. കേലയൊലിപ്പിക്കുന്ന പട്ടിയെയെന്നപോലെ പേടിയ്ക്കുകയും അറയ്ക്കുകയും ചെയ്തിരുന്നു ഞാനയാളെ.
(നട്ടുച്ചയ്ക്കായിട്ടും നഗരത്തിരക്കില് അനേകമാളുകളുടെ ഇടയിലായിട്ടും, ഏതോ ഒരു ആഭാസൻകാരണം അറപ്പും വെറുപ്പും ഭയവും കൊണ്ട്, താനെന്തോ തെറ്റുചെയ്തെന്നപോലെ, തലതാഴ്ത്തി, ബസ്സ് വേഗം വന്നിരുന്നെങ്കിലെന്നുമാത്രം പ്രാർത്ഥിക്കുന്ന പെണ്കുട്ടിയെ ആണുങ്ങള്ക്ക് എന്നെങ്കിലും മനസ്സിലാവുമോ എന്ന് ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. ഇല്ലെന്നാണെനിക്കു തോന്നുന്നത്.)
Prostitute ന്റെ അർത്ഥമറിഞ്ഞപ്പോള് കൂടുതല് ഭയപ്പെട്ടത് അതാണ്. ഒരുപക്ഷേ, ഈ ചേച്ചിമാരോടു മിണ്ടുന്നതുകണ്ടാവണം അയാളെന്നോട് വൃത്തികെട്ട ആംഗ്യങ്ങള് കാണിച്ചത്.
പിറ്റേന്ന് മുതൽ ഞാനാ ചേച്ചിമാരോട് കൂടുതല് തെളിഞ്ഞു ചിരിച്ചു സംസാരിച്ചിരുന്നു. അത്ഭുതം അതല്ല. ആ വഷളനെ പെട്ടെന്നു കാണാതായി. എന്തായാലും അതു നല്കിയ ആശ്വാസം കുറച്ചൊന്നുമല്ല.
ആ ഡ്രൈവർ ഏട്ടനെ പിന്നീട്, ഒട്ടും പ്രതീക്ഷിക്കാതെ, കാണുന്നത്
സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫിസിനുമുന്നിലെ മാഞ്ചോട്ടില് മുതിർന്ന സഖാക്കളോടു സംസാരിക്കുന്നതാണ്. കോളേജില് സയൻസ് ബ്ലോക്കിനു പുറകിലെ ചെറിയ ഗേറ്റിറങ്ങി കണ്ണൂർ റോഡ് മുറിച്ചുകടന്നാൽ പാർട്ടി ഓഫീസായി. ബിരുദപഠനത്തിലെ മൂന്നുവർഷങ്ങളിൽ ഒഴിവുനേരങ്ങളിലൊക്കെ ലൈബ്രറിയിലെന്നപോലെ പോയിരിക്കുന്ന ഇടമായിരുന്നു എനിക്കത്. തീർച്ചയായും സഹാനുഭൂതിയുടെ ഇടതുമനസ്സ് എനിക്കു പാകപ്പെട്ടത്, പരസ്പരം മാനിച്ചു കൊണ്ടുള്ള ആണ്-പെണ് സൗഹൃദം അനുഭവിച്ചത്, ഒക്കെ അവിടെനിന്നാണ്.
എന്നെ കണ്ടപ്പോള് തെളിഞ്ഞുചിരിച്ച് അഭിവാദ്യം ചെയ്തശേഷം സഖാവ് ഏട്ടൻ അവരുടെ സംസാരത്തിലേക്ക് തിരിഞ്ഞു. ഇത്തിരി മാറി ഞാനവരെ കേട്ടുകൊണ്ടിരുന്നു. ചന്തമുള്ള, സുഗന്ധം പരത്തുന്ന മുഖമായിരുന്നു ആ ഏട്ടന്. കണ്ടപ്പോഴൊക്കെ നെറ്റിയില് ചന്ദനക്കുറിയുണ്ട്. കരുതലിന്റെ സ്പർശം എന്നൊക്കെയാണ് ആ കാക്കിക്കുപ്പായത്തിനെ അന്നെനിക്കു തോന്നിയത്.
തിരിച്ചുപോവുമ്പോഴും കൈവീശി എന്നെ അഭിവാദ്യം ചെയ്തത് ചിരിച്ചുകൊണ്ടു കണ്ടുനിന്നു ഞാൻ. എനിക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നെന്നു തോന്നുന്നു അന്ന്.
ബിരുദം കഴിഞ്ഞ് എം.സി.സിയുടെ പടിയിറങ്ങി പിന്നെയും കൊല്ലങ്ങള്ക്കുശേഷമാണ് ഞാനാ സഖാവ് ഏട്ടനെക്കുറിച്ചു വീണ്ടും കേള്ക്കുന്നത്. തീരേ വയ്യാതെ കിടപ്പിലാണെന്നും പ്രതീക്ഷയില്ലെന്നും തെക്കെങ്ങോ ആണ് നാടെന്നും അങ്ങോട്ടു കൊണ്ടുപോയെന്നുമൊക്കെ.
കൂട്ടത്തിലൊന്നുകൂടിയറിഞ്ഞു. അന്ന്, ആ വൃത്തികെട്ട വഷളനെ അവിടെനിന്ന് തുരത്തിയത് സഖാവ് ഏട്ടനും കൂട്ടരുമായിരുന്നത്രേ. ബസ് സ്റ്റോപ്പിലുള്ള പെണ്കുട്ടികളുടെനേരെ സവിശേഷമായൊരു ശ്രദ്ധ പുലർത്തിയിരുന്നുവത്രേ ഓട്ടോ ഡ്രൈവർമാർ. ആ കരുതലാണ് എനിക്കുമന്ന് കിട്ടിയത്.
ഞാനോർക്കുകയാണ്, പിന്നീടും പലകുറി റോഡിനപ്പുറമായി കണ്ടിട്ടുണ്ടെങ്കിലും ഒരിക്കലും ആ അവകാശവാദം സൂചിപ്പിച്ചിട്ടുപോലുമില്ല സഖാവ്. വേണമെങ്കിൽസമർത്ഥമായി മുതലെടുക്കാമായിരുന്നു. ഏതുവിധേനെയും ചൂഷണം ചെയ്യാമായിരുന്നു. കാരണം, നഗരത്തിരക്കിൽ തനിച്ചായൊരു കൗമാരക്കാരിയെ, ദിനേന സഹിക്കേണ്ടിവരുന്ന അറപ്പിൽനിന്നും സ്വയംസങ്കോചത്തിൽ നിന്നും പുറത്തെത്താത്ത തേട്ടിത്തുപ്പലുകളിൽ നിന്നും രക്ഷിച്ച ആളുടെ മുന്നിൽ തൊഴുകൈയുമായി നിന്നേനേ ആ വിവരമറിഞ്ഞിരുന്നെങ്കിൽ അന്നവള്. അയാള് പറയുന്നതെന്തും വേദവാക്യമായേനേ അവള്ക്ക്.
ഇന്നിപ്പോള്, ഈ രാത്രി എന്തിനിതൊക്കെയെന്നു ചോദിച്ചാൽ,
അദ്ദേഹം ജീവിച്ചിരിക്കുന്നോ ഇല്ലയോ എന്നറിയില്ല. പക്ഷേ, അരിവാള് ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ സഖാവെന്നു ചേർത്ത് പോസ്റ്ററുകളിൽ കാണുന്ന മുഴുവൻ മുഖങ്ങളിലും എനിക്കാ ഏട്ടനുണ്ട്.
തൊഴിലറിഞ്ഞു മാറിനില്ക്കേണ്ട ചങ്ങാത്തമെങ്കിൽ അങ്ങനെയായിക്കോളൂ എന്ന സൂക്ഷ്മതയുടെ ഓർമിപ്പിക്കൽ, അതിനപ്പുറം, തൊഴിലേതായാലും മനുഷ്യരാണെന്നും ചേർത്തുപിടിയ്ക്കണമെന്നുമുള്ള ബോധ്യപ്പെടുത്തൽ. അതും നഗരവും നാട്യങ്ങളുമറിയാത്തൊരു തട്ടക്കാരിയോട്. അവിടെയും "ധൈര്യമായി മിണ്ടിക്കോളൂ ട്ടോ..." എന്ന കരുതലും വാത്സല്യവും. ട്രാൻസ്ജെന്ഡറുകളിൽ നിന്നും വേശ്യകളിൽ നിന്നുമൊക്കെ സമൂഹം അവജ്ഞയോടെ മുഖംതിരിച്ചിരുന്ന, അവർക്കുവേണ്ടി സംസാരിക്കാൻ സാംസ്കാരിക നായകരോ സംഘടനകളോ ഇല്ലാതിരുന്ന അക്കാലത്ത് ഒരു സഖാവിൽനിന്നുമാത്രമേ ഈ ആർജ്ജവം ഉണ്ടാവൂ എന്നു ഞാൻ വിശ്വസിക്കുന്നു.
അന്നുറച്ച ബോധ്യമാണത്. അപൂർവ്വമായി അപവാദങ്ങളുണ്ടാവുമ്പോഴൊക്കെ
DYFI എന്ന യുവജനപ്രസ്ഥാനത്തിന്റെ പൊതിച്ചോർ വിതരണവും ആശുപത്രിയിലെ കൂട്ടിരിക്കലും രക്തം നല്കലും ആക്രിപെറുക്കി ദുരിതാശ്വാസനിധിയെ സമ്പന്നമാക്കലുമൊക്കെ വീണ്ടും ബലം നല്കും.
മാർക്സിയൻ ദർശനങ്ങള് വായിക്കുകയോ കേള്ക്കുകയോ ചെയ്യുന്നതിനുമുമ്പേ നേരിലറിഞ്ഞ ഈ ബോധ്യം കൊണ്ടുകൂടിയാണ് ഇടതുചേർന്നു മത്സരിക്കുന്നവരെല്ലാം വിജയിച്ചുവരണമെന്ന് ഞാന് ആത്മാർത്ഥമായും ആഗ്രഹിക്കുന്നത്. പ്രിയമുള്ളവർ ഒരുപാടുപേരുണ്ട് തെരഞ്ഞെടുപ്പുഗോദയിൽ. എല്ലാവർക്കും വിജയാശംസകള്!🌹
(പരിചയമുള്ളവരെ തപ്പിപ്പിടിച്ച് ആ സഖാവ് ഏട്ടന് വിവരങ്ങളറിയാന് ശ്രമിക്കാത്തതിൽ കടുത്ത നിരാശയും കുറ്റബോധവും പലപ്പോഴുമെന്നപോലെ ഇതെഴുതുമ്പോഴും കുത്തിനോവിക്കുന്നുണ്ട്. 😔അദ്ദേഹത്തെ അറിയുന്ന ആരെങ്കിലും ഇത് വായിച്ചിരുന്നെങ്കിൽ!)
സകീന ഫൈസൽ

2014, ജൂൺ 6, വെള്ളിയാഴ്‌ച

വട്ടം!

എന്‍റെ ബാല്യം
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ചു.
മാരീചനാരെന്നറിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും
ആവോളം  പറഞ്ഞു, അമ്മ
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ
കുഞ്ഞുകാല്‍
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്‌വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു
'എന്തു വിഡ്ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച്
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍
പിന്നെയും പിന്നെയും
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍
ഏട്ടനെ കാണുമ്പോള്‍
ഓടിയോളിച്ചോരാ ബാല്യം
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും
ആരോ വരച്ചൊരദൃശ്യമാം ആ വട്ടം
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം,
ഇല്ലാവട്ടത്തെ തിരിഞ്ഞുനോക്കി
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..! 

2014, മേയ് 19, തിങ്കളാഴ്‌ച

യാത്രയിൽ നാം ശിശുവാകുന്നു. ഓരോ യാത്രയും കുട്ടിത്തത്തിലേക്കുള്ള തിരിച്ചുപോക്കാണ്. മാലിന്യങ്ങൾ മുഴുവൻ കഴുകിക്കളഞ്ഞ് മനസ്സിനെ നിർമലമാക്കുകയാണവ.

ഒന്നിനേക്കുറിച്ചും വേവലാതിപ്പെടാതെ, സമയമോ കാലമോ ദേശമോ വേർതിരിച്ചെടുക്കാൻ ശ്രമിക്കാതെ, നിർമലമായ, കുട്ടിത്തത്തിനുമാത്രം സ്വന്തമായുള്ള ഒരവസ്ഥയിലൂടെയാണു യാത്രകൾ നമ്മെ കൊണ്ടുപോകുന്നത്. അതിന് ആദിയും അന്തവുമില്ല. അനാദിയായ ഓരോയാത്രയിലും മനസ്സ് പഞ്ഞിക്കീറുപോലെ ഒഴുകിനീങ്ങുകയാണ്. കനമേതുമില്ലാതെ...

പ്രതീക്ഷിക്കാത്ത വേളയിൽ മനസ്സിലേക്കോടിയെത്തുന്ന ഓർമകൾക്ക് തിളക്കം കൂടും. ചികഞ്ഞെടുക്കാൻ ശ്രമിക്കുമ്പോഴാകട്ടെ, പലതും പിടിതരാതെ തെന്നിമാറുകയും ചെയ്യും. എങ്കിലും യാത്രകളുടേതായ ആ ഓർമകൾ, പഞ്ഞിക്കീറുപോലെ കനമില്ലാത്ത ആ ഓർമകൾ അനുഭവത്തേക്കാളുപരി, അ.....................................................ണ്. അത്, അതേ അളവിൽ, സ്വാനുഭവത്തിന്റെ അതേ തീവ്രതയോടെ മറ്റുള്ളവരിലേക്ക് പകരാൻ കഴിയുമ്പോഴാണ് യാത്രാവിവരണക്കാരൻ വെറും വിവരണക്കാരനല്ലാതാവുന്നത്. പകരം, അയാൾ ഹൃദയത്തോടു സംവദിക്കുന്നവനാകുന്നത്.

ഈ അർഥത്തിൽ ഹൃദയത്തോട്, അല്ല, ഉള്ളിലേക്കിറങ്ങിവന്ന് മന്ത്രിക്കുകയാണ് ജോസ് കെ. ശാന്തിനഗർ. "വരുന്നോ, പഞ്ഞിക്കീറുകളായി ഒഴുകിനീങ്ങാൻ.....?" എന്നാണ് ആ മന്ത്രണം. അനുവാചകൻ തലയാട്ടുന്നതോടെ തുടങ്ങുകയായി കാലാന്തരങ്ങളില്ലാത്ത, ദേശാന്തരങ്ങളില്ലാത്ത ആ യാത്ര! കാശിയിലൂടെ, ഋഷികേശിലൂടെ, ഹിമാലയശൃംഗങ്ങളിലൂടെ... അപ്പോൾപിന്നെ എഴുത്തുകാരനില്ല, വായനക്കാരനില്ല..

അടിയിലെ ചരൽക്കല്ലുകൾ തെളിഞ്ഞുകാണുംവിധം നേർത്തൊഴുകുന്ന പുഴപോലെയാണ് ഈ കൃതി. തട്ടും തടവുമില്ല. നേർത്ത, പതിഞ്ഞ താളത്തിലുള്ള ഒഴുക്കു മാത്രം!

-----------------------------------------------------------------------------------------------------------
15 വർഷങ്ങൾക്കുമുൻപ്, ഒരു സഞ്ചാരരേഖയ്ക്ക് ഞാനെഴുതിയ ആസ്വാദനമാണിത്. ജോസ് കെ. ശാന്തിനഗറിന്റെ 'ഖോ വാദിസ്'. വർഷങ്ങൾക്കുശേഷം വീട് പെയിന്റിംഗിനായി, പഴയ പുസ്തകങ്ങൾ വലിച്ചുവാരി പുറത്തിട്ടപ്പോൾ അവിചാരിതമായി കൈയിൽ തടഞ്ഞപ്പോഴുണ്ടായ ആഹ്‌ളാദവും അത്ഭുതവും പറഞ്ഞറിയിക്കാൻ വയ്യ! പക്ഷെ, എന്റെ ആസ്വാദനത്തിന്റെ ചില ഭാഗങ്ങൾ ചിതലരിച്ച് വായിക്കാൻ പറ്റാതായിരുന്നു. വളര കഷ്ടപ്പെട്ട് വായിച്ചെടുത്തവയാണു മുകളിൽ.... 

എന്നിട്ടും പിടിതരാതെ ഒരുവാക്കുമാത്രം വല്ലാത്ത അസ്വസ്ഥതയായി....  ആർക്കെങ്കിലും ഊഹിക്കാനാവുമോ, ഞാനെന്തായിരുന്നു എഴുതിയതെന്ന്?!

2014, മേയ് 8, വ്യാഴാഴ്‌ച


വന്യം.. വർഷം.. അവർണനീയം...

നിഗൂഢവനഭംഗിയിലൂടെ നിറഞ്ഞുപെയ്യുന്ന മഴയിൽ അതീവഹൃദ്യമായൊരു മലയിറക്കം..! വഴിവക്കിലെ മരങ്ങൾ തണുത്തുണർന്ന ഇലക്കൈകൾ വീശി, കാറ്റിനൊപ്പം ആനന്ദനൃത്തം ചെയ്യുന്നു.. പച്ചപ്പിന്റെ വശ്യമനോഹരകാഴ്ച, അങ്ങുതാഴെ അഗാധതവരെ..!

കാറിന്റെ മുൻവശത്തെ ചില്ലിൽ ആലിപ്പഴങ്ങൾ വീണു തെന്നിമാറുന്നു.. ചിലത് ചില്ലിൽ വീഴുമ്പോഴേക്കും അലിഞ്ഞില്ലാതാവുന്നു. ചിലത് ശക്തിയായി ചില്ലിൽ പതിച്ച് ദൂരേക്കു തെറിച്ചുവീഴുന്നു. ഞാൻ കാറിന്റെ സൈഡ് ഗ്ലാസ്സ് മുഴുവനായും താഴ്ത്തി. നിമിഷങ്ങൾക്കകം സാമാന്യം വലിയൊരു മേഘക്കഷ്ണം പാതയോരത്തെ മരത്തിൽ തട്ടി സീറ്റിലേക്കു വീണു. ഞാനതിനെ അരുമയായി കൈക്കുടന്നയിലെടുത്ത് കണ്ണിലും കവിളിലും ചേർത്തു. ഒന്നിനു പിറകെ ഒന്നായി പിന്നെയും ഐസിൻ കഷ്ണങ്ങൾ വാഹനത്തിനകത്ത്.

ഇത്രയേറെ മനസ്സിലേക്കിറങ്ങിപ്പെയ്ത ഒരു മഴയാത്ര എനിക്കിന്നുവരെ ഉണ്ടായിട്ടില്ല.

കാറിന്റെ മുൻസീറ്റിൽ എന്റെ ഭർത്താവ് ഫൈസൽക്കയും, ഞങ്ങളുടെ കുടുംബസുഹൃത്തും ഇന്നത്തെ യാത്രയുടെ തേരാളിയുമായ നിസാർ ബാബുവും. (മുക്കം കേന്ദ്രമായുള്ള പ്രാദേശികചാനലിന്റെ എഡിറ്ററാണു നിസാർ ബാബു.) നടുവിലെ സീറ്റിൽ ഞാൻ തനിയെ.. പുറകിൽ മോൻ, പുറത്തെ മഴക്കാഴ്ചയിൽ മാത്രം ശ്രദ്ധിച്ച്.. ആരും ഒന്നും മിണ്ടുന്നില്ല.. എല്ലാവരും അവനവന്റേതുമാത്രമായ മഴലോകത്തിൽ...


മഴ ശക്തി പ്രാപിക്കുകയാണ്, കാറ്റും... മരക്കൂട്ടങ്ങൾ അപകടകരമാംവിധം ആടിയുലയുന്നു. ഏതെങ്കിലും ഒരു മരക്കൊമ്പൊടിഞ്ഞ് റോഡിനു കുറുകെ വീണാൽ യാത്ര മതിയാക്കേണ്ടിവരും. വാഹനത്തിനു മുകളിലേക്കായാൽ ഒരുപക്ഷേ, ജീവിതം തന്നെയും. നിസാർ അധികം മരങ്ങളില്ലാത്ത ഒരിടത്ത് വാഹനം ഒതുക്കിനിർത്തി.

മുകളിൽ ഡാംസൈറ്റിൽ ഒരുപാട് വാഹനങ്ങൾ കുന്നിറങ്ങിവരാനുണ്ട്. ഞങ്ങളാണെന്നുതോന്നുന്നു, ആദ്യം ഇറങ്ങാൻ തുടങ്ങിയവർ.

അഞ്ചുമണിവരെ മാത്രമേ സന്ദർശകർക്ക് പ്രവേശനപാസ്സ് നൽകൂ. താഴെ ചുരം തുടങ്ങുന്നിടത്തുനിന്നുവേണം പാസ്സ് എടുക്കാൻ. അഞ്ചുമണിക്ക് കൗണ്ടർ അടയ്ക്കും.

സമയം അഞ്ചര കഴിഞ്ഞു. ഇപ്പോഴും മുകളിലേക്ക് വാഹനങ്ങൾ കയറിവരുന്നുണ്ട്. ഹെഡ്ലൈറ്റ് പ്രകാശിപ്പിച്ച്, നീട്ടി ഹോൺ  മുഴക്കി.. അഞ്ചുമണിക്കുമുന്നേ പാസ്സ് എടുത്തവർ ആകും. അവിചാരിതമായി പെയ്ത മഴയിൽപെട്ട് വഴിയരികിൽ പലതവണ നിർത്തി പതുക്കെ ചുരം കയറുകയാണ്. ആറുമണിക്ക് ഡാംസൈറ്റ് പ്രവേശനവും നിർത്തും. ഇവർക്കു ഡാംസൈറ്റ് കാണാനാവുമോ എന്നതായിരുന്നു എന്റെ ആശങ്ക!

ദൂരെ നാലോ അഞ്ചോ ബൈക്കുകൾ നിന്നു മഴകൊള്ളുന്നു. യാത്രക്കാരെ കാണാനില്ല. മഴനനയാതിരിക്കാൻ ഏതെങ്കിലും മരത്തിനുകീഴെ മാറിനിന്നതാവാം.

ചുരത്തിനുമുകളിൽനിന്നുള്ള മഴക്കാഴ്ചയെ എങ്ങനെയാണു വിശേഷിപ്പിക്കേണ്ടത്..?! മഴയിൽ കുളിച്ചുനിൽക്കുന്ന കാടിനെ, പച്ചപ്പിന്റെ സമൃദ്ധിയെ എങ്ങനെയാണു വർണിക്കേണ്ടത്..!! തണുത്തൊലിച്ച് ഏന്തിവലിഞ്ഞ്, പയ്യെപ്പയ്യെചുരം കയറുന്ന വാഹനങ്ങളെ എന്തിനോടാണ് ഉപമിക്കേണ്ടത്....!!

കക്കയത്ത് ഡാംസൈറ്റും ഉരക്കുഴി വെള്ളച്ചാട്ടവുമല്ലാതെ മറ്റു പറയത്തക്ക കാഴ്ചകളൊന്നുമില്ല. വനഭംഗിയിലൂടെയുള്ള, പ്രകൃതിയെ നേരിൽ അറിഞ്ഞുകൊണ്ടുള്ള ഈ യാത്രതന്നെ ഏറെ ആസ്വാദ്യകരം. കോഴിക്കോട് നഗരത്തിൽ നിന്നും 60 കി.മീ യാത്രയുണ്ടാകും കക്കയത്തേക്ക്. ചുരം മാത്രം 15 കിലോമീറ്ററോളം.

ചുരം തുടങ്ങുന്നതിനു മൂന്നുകിലോമീറ്റർ ഇപ്പുറത്തായി കരിയാത്തുമ്പാറയിൽ മനോഹരമായൊരു നാട്ടുകാഴ്ചയുണ്ട്. ആൽബംഷൂട്ടിംഗുകാരുടെ ഇഷ്ടപ്രദേശം. പ്ച്ചപ്പുൽത്തകിടിയുടെ മധ്യത്തിലായി തിളങ്ങുന്ന നീലത്തടാകം. പുൽപ്പരപ്പിൽ അലസമായും കൂട്ടമായും മേയുന്ന കാലികൾ. നാലുചുറ്റും മഞ്ഞും കോടയും പുതച്ച മലകൾ. നാടൻ സ്വിറ്റ്സർലന്റ് എന്നാണത്രെ ഇതിന് വിളിപ്പേര്. പ്രപഞ്ചശില്പിയുടെ അതിമനോഹരമായൊരു പെയിന്റിംഗ്!

കാറ്റ് തെല്ലൊന്നു ശമിച്ചപ്പോൾ ഞങ്ങൾ യാത്ര തുടർന്നു. എന്റെ ഊഹം ശരിയായിരുന്നു. ബൈക് യാത്രികർ മഴ നനയാതിരിക്കാൻ കയറിനിന്നതായിരുന്നു. പക്ഷെ, മരത്തിനു കീഴെയല്ലെന്നു മാത്രം. ഗുഹപോലെ വലിയൊരു പാറതീർത്ത മേൽക്കൂരയ്ക്കുചോടെ... കോളേജ് വിദ്യർത്ഥികളാണ്. 'വീക്കെൻഡ്' ഉല്ലാസത്തിനെത്തിയവരാകണം. ഞാൻ അവരെ നോക്കി വെറുതെയൊന്നു ചിരിച്ചു.

താഴ്‌വാരത്തിലെത്തിയപ്പോഴേക്കും മഴ ശമിച്ചിരുന്നു. പക്ഷെ, വഴിവക്കിലെ മരങ്ങൾ ഇപ്പോഴും പെയ്യുന്നുണ്ട്.

വാഹനത്തിൽ എനിക്കേറെ ഇഷ്ടപ്പെട്ട പാട്ട്. "ഇസ്രായേലിൻ നാഥനായി വാഴും ദൈവം........"

2012, ജൂലൈ 27, വെള്ളിയാഴ്‌ച

എവിടെപ്പോയി ഈ അത്താഴംമുട്ടികള്‍ ...?


ഇന്ന് നോമ്പ് ആറാം നാള്‍.. ഇനി കൂടിയാല്‍ ഇരുപത്തിനാല് നോമ്പ് കൂടി..
എത്ര പെട്ടെന്നാണ് ദിവസങ്ങള്‍ കടന്നുപോകുന്നത്..! കഴിഞ്ഞ തവണ നോമ്പ് നോറ്റത്  ദാ , ഇന്നലെയാനെന്നു തോന്നുന്നു.

നോമ്പിനെക്കുറിച്ചുള്ള ഓര്‍മ തുടങ്ങുന്നത് 'അത്താഴം മുട്ടി'കളില്‍ നിന്നാണ്. ഇന്ന് അങ്ങനെയൊരു പദം പോലും ആരെങ്കിലും ഓര്‍ക്കുന്നോ, ആവോ !

 'അത്താഴം മുട്ടി'കളെന്നാല്‍ മുട്ടിപ്പാടി പുലര്‍ച്ചെ വീടുകളിലെത്തി വിളിച്ചുണര്‍ത്തുന്നവര്‍ എന്നര്‍ത്ഥം.
ഇനിയും മനസ്സിലാകാത്തവര്‍ക്ക് ദാ , പറയാം.

"നോമ്പ് ന്നാവ്വോ കദീസ്വോ "

"ആരിക്കറിയാ.. മാസം കണ്ട്‌ന്നങ്ങട് ഒറപ്പായാ ഒര് പുട്തം ക്ട്ടീനി.. യാ അല്ലാഹ് .. ന്ന് മാസം കാണണേ "

പ്രാര്‍ത്ഥിക്കുകയാണ്. ഇന്ന് മാസപ്പിറവി കണ്ടിരുന്നെങ്കില്‍. ആ പുണ്യമാസം എത്രയും വേഗം അരികിലണഞ്ഞെങ്കില്‍ !

"പള്ളിക്കല്‍ന്ന് ഒന്നും പറഞ്ഞിട്ട്ല്ലാലോ "

"ബേജാറാവല്ലേന്നും പാത്ത്വോ. എത്ത് ര ബെയ്കി മാസം കണ്ടാലും അത്തായം മുട്ടികളില്ലേ ബിളിച്ചോണത്താന്‍ "

അതാണ്‌ വിശ്വാസം. വേണമെങ്കില്‍ പെണ്ണുങ്ങള്‍ക്കെല്ലാം പോയിക്കിടന്നു സുഖമായുറങ്ങാം.എന്നാലും ഉറക്കം വര്വോ? റമദാന്‍ ആണ് പടിവാതില്‍ക്കല്‍ വന്നു നില്‍ക്കുന്നത്.

ആണുങ്ങളാരും വീട്ടിലുണ്ടാകില്ല... അറിയാന്‍ പോയതാണ്. എന്ത്? മാസം കണ്ടോന്ന്. മാനത്ത് ചന്ദ്രിക കണ്ടാലേ റമദാന്‍ പിറന്നത് തീര്‍പ്പ് കല്പിക്കാനാവു.

നാട്ടില്‍ ചുരുക്കം വീടുകളിലേ റേഡിയോ ഉണ്ടാവൂ.ഫോണ്‍ പ്രമുഖ പള്ളികളില്‍ മാത്രം. ടിവി ഇല്ലേയില്ല.

അടുത്ത് റേഡിയോ ഉള്ള വീട്ടിലാവും നാട്ടിലെ ആബാലവൃദ്ധം ആണുങ്ങളും.  പെണ്ണുങ്ങള്‍ ആണുങ്ങളെ കാത്ത് വീടിന്‍റെ ഉമ്മറപ്പടിയിലും... ചിലപ്പോള്‍ സൗകര്യത്തിന് റേഡിയോ പള്ളിയില്‍ കൊണ്ടുവെച്ചിട്ടുണ്ടാവും.

"ആകാശവാണി.. ഒരു പ്രത്യേക അറിയിപ്പ്.. കോഴിക്കോട് വെള്ളയില്‍ കടപ്പുറത്ത് റംസാന്‍ മാസപ്പിറവി കണ്ടതായി സംയുക്ത ഖാസിമാരായ..."
"അല്‍ഹംദുലില്ലാ ...മാസം കണ്ടേ.." പിന്നെ ഒരാര്‍പ്പാണ്. മാസപ്പിറവി വാര്‍ത്തയ്ക്കായി പള്ളിയില്‍ കാതുകൂര്‍പ്പിച്ചിരുന്ന കുട്ടികളെല്ലാം ഇറങ്ങിയോരോട്ടമാണ്. വാര്‍ത്ത നാടുനീളെ അറിയിക്കാന്‍.

കുന്നിനുതാഴെ വളവു തിരിഞ്ഞെത്തുന്ന കുട്ടിപ്പട്ടാളത്തിന്‍റെ ആര്‍പ്പുവിളി ദൂരെനിന്നു കേള്‍ക്കുമ്പോഴേ വീട്ടിലെ പെണ്ണുങ്ങള്‍ക്ക്‌ കാര്യം മനസ്സിലാകും. വിളക്കിനു ചുറ്റുമിരുന്ന് ഉറക്കംതൂങ്ങുകയായിരുന്ന ഞങ്ങള്‍, പെണ്‍കുട്ടികള്‍ ആരവം കേള്‍ക്കുമ്പോഴേ ചാടിയെണീക്കും.

"നോമ്പായീ...ല്ലുമ്മാ..?"

പ്രതീക്ഷയോടെ നോക്കുന്ന ഞങ്ങള്‍ക്ക് മറുപടി തരാതെ ഉമ്മമാരും ഇത്താത്തമാരും ആണുങ്ങളുടെ വട്ടം കൂടും.

"ആരേ കണ്ടീന്യേ..? എബ്ടാ..? ങേ.. കോയിക്കോട്ടെ കടപ്രത്താ..?"

വിശദവിവരങ്ങള്‍ കേട്ടാലും മതിയാവില്ല ഉമ്മമാര്‍ക്ക്, ഞങ്ങള്‍ക്കും.

"എന്നാ ചോറ് വെച്ചിട്ട് കെടക്കാ ല്ലേ, കുഞ്ഞീബീ..? "

ഉമ്മ കുഞ്ഞീബീ താത്താനോട് അഭിപ്രായം ചോദിക്കുകയാണ്..ചോറ് വേവിച്ചു വെച്ചിട്ട് കിടക്കണോ അതോ, പൊലച്ചക്ക്(പുലര്‍ച്ചെ) എണീറ്റ് വെച്ചാല്‍ മതിയോ എന്ന്.

"പൊലച്ചക്ക് ബെച്ചാ  മതി. അന്നേരം ബെച്ച ചോറിനെ ഒരുസാറ്ണ്ടാവു.."

ഉപ്പയുടെ ആജ്ഞയാണ്.. അനുസരിക്കുകയല്ലേ നിവൃത്തിയുള്ളൂ.

എന്നാലും ഉമ്മയും കുഞ്ഞീബീ താത്തയും  ആസ്യത്താത്തയുമൊന്നും ഉറങ്ങാന്‍ പോകില്ല. ചര്‍ച്ചയാണ്. അത്താഴത്തിനെന്തൊക്കെ കറികള്‍ വേണം. ഇറച്ചിക്കറിയില്ലാതെ   ഉപ്പയ്ക്ക് ചോറിറങ്ങില്ല .പിന്നെ തലോമ്പിന്‍റെ പൊലച്ചയല്ലേ, കാര്യായിട്ടെന്തെങ്കിലും കറിയൊരുക്കണം .

"കുട്ട്യോളെന്താ നോക്കി നിക്കണ്..?പോയി കേടക്കീ എല്ലാരും..  പൊലച്ചക്ക് ചോറ് ബെയ്ക്കാന്‍ എണീക്കണ്ടതാ ..ഇപ്പൊ കെടന്നീല്ലെങ്കി  ആരേം ബിളിക്കുലാ ട്ടോ.."

ഭീഷണി ഞങ്ങളുടെ നേരെയാണ്. ഒന്നും മിണ്ടാതെ പായില്‍ വന്നു കിടന്നാലും ഞങ്ങള്‍ക്കെങ്ങനെ ഉറക്കം വരാന്‍?

അടുക്കളയില്‍ ഉമ്മമാരും ഇത്താത്തമാരും  പൊരിഞ്ഞ ചര്‍ച്ചയിലാണ്. അത്താഴത്തിനെന്തൊക്കെ കറികള്‍ വേണം എന്ന് തുടങ്ങിയ സംസാരം കഴിഞ്ഞ കൊല്ലത്തെ നോമ്പില്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ തവണ നോമ്പ് നോറ്റവരില്‍ ആരൊക്കെ പോയീന്നും ആരൊക്കെ ജീവിച്ചിരിപ്പുണ്ടെന്നും ആരെയൊക്കെ  കെട്ടിച്ചുവിട്ടെന്നും.

" യാ റബ്ബീ..വര്ന്ന നോമ്പിന് ആരോക്കെയുണ്ടാവുന്നു ആര്ക്കറിയാ .. തമ്പുരാനേ, കാത്തോളണേ.. നോമ്പ് നോല്‍ക്കാനുള്ള അനുഗ്രഹം തന്ന്, ഒടുക്കം ഈമാനോടെ മരിപ്പിച്ച് ജന്നത്തുല്‍ ഫിര്‍ദൌസില്, അള്ളാ , ഞങ്ങളെ ഒരുമിച്ച് കൂട്ടണേ .."

"ആമീന്‍"  ഉമ്മയുടെ പ്രാര്‍ത്ഥനയില്‍  ഇത്താത്തമാരും പങ്കുചേര്‍ന്നു.

കിടന്നിട്ട് ഉറക്കം വരുന്നതേയില്ല. ഇക്കുറി മുഴുവന്‍ നോമ്പും നോല്‍ക്കണം. കഴിഞ്ഞകൊല്ലം പന്ത്രണ്ട് നോമ്പേ പിടിക്കാനായുള്ളൂ..

മുതിര്‍ന്നവര്‍ സമ്മതിക്കാഞ്ഞിട്ടാണ്. കുട്ടികള്‍ക്കിത്ര മതീന്നും പറഞ്ഞ്.
വാശിപിടിച്ചു കരഞ്ഞിട്ടും അത്താഴത്തിന് വിളിച്ചെണീപ്പിക്കാതെ. അടുക്കളയിലെ ഒച്ച കേട്ട് ഉണര്‍ന്നു ചെന്നാലും ചോറ് തന്ന് 'നിയ്യത്ത് ' ചൊല്ലിത്തരാതെ. 

ഇക്കുറി അതുപോരാ. 'നിയ്യത്ത്' കാണാപാഠം പഠിച്ചിട്ടുണ്ട്.   'നവൈത്തു സൗമ അദിന്‍ അന്‍ അദാഇ ഫര്‍ളി റമളാനീ ഹാദിഹിസ്സിനത്തി ലില്ലാഹിതആലാ' (റംസാന്‍ മാസത്തിലെ നാളത്തെ നിര്‍ബന്ധമാക്കപ്പെട്ട നോമ്പിനെ അള്ളാഹുതആലയ്ക്ക് വേണ്ടി ഞാന്‍ നോറ്റുവീട്ടുന്നു ) 

നിയ്യത്ത് ചൊല്ലി അത്താഴമുണ്ടാലെ നോമ്പ് ശരിയാകൂ. ഇക്കുറി മദ്രസയിലെ കൂട്ടുകാരെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കണം.മുസ്ഹഫും ഓതണം.

ഉറക്കമുണര്‍ന്നത്   'അത്താഴം മുട്ടി'കളുടെ ബഹളം കേട്ടാണ്. 

വീടിനു മുന്നിലെത്തിയിരിക്കുന്നു. കുഞ്ഞാലിക്കയാണ് പെട്രോള്‍മാക്സ് പിടിച്ചിരിക്കുന്നത്. മുട്ടുന്നത് ഹസ്സന്‍ കുട്ടിക്കയും  അത്രുമാന്ക്കയും .അവര്‍ക്ക് മുന്നിലും പിന്നിലുമായി കുട്ടികളുടെ ഒരു പട തന്നെയുണ്ട്. കൂട്ടത്തില്‍ കുഞ്ഞീബീ താത്തയുടെ മോന്‍ ബിച്ചുവും എളാപ്പാന്റവിടത്തെ കുഞ്ഞാക്കയും 


പൊലച്ചക്ക് ചോറ് ബെയ്ക്കാന്‍ ഉണരാന്‍ മറക്കുന്ന വീട്ടുകാരെ വിളിച്ചുണര്‍ത്താന്‍ വേണ്ടിയാണ് അത്താഴം മുട്ടികള്‍ ഇങ്ങനെ മുട്ടും പാട്ടുമായി നടക്കുന്നത്. വിളിക്ക   മെന്നില്ല,  'അത്താഴം മുട്ടി'കളുടെ ആരവം ദൂരെനിന്നു കേള്‍ക്കുമ്പോഴേ ആരും എണീറ്റുപോകും. അത്രയ്ക്കാണ് കോലാഹലം!!


'അത്താഴം മുട്ടി'കള്‍ക്ക് വീട്ടില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ്.  വറുത്ത പപ്പടത്തില്‍നിന്നു ഒരുപങ്കെടുക്കാം. ഇറച്ചി വരട്ടുകയാണെങ്കില്‍ ഒന്നോ രണ്ടോ കഷ്ണമെടുത്തു വായിലിടാം. അപ്പമോ അവിലോ ഉണ്ടെങ്കില്‍ അതും അവര്‍ക്കവകാശപ്പെട്ടത്. പിന്നെ ഉപ്പയുടെ വക പൂവമ്പഴവും ചിലപ്പോള്‍ ചില്ലറയും

'അത്താഴം മുട്ടി'കള്‍ പടികടന്ന് അകന്നുപോകുമ്പോള്‍ എന്തോ ഒരു വേദനയായിരുന്നു.

ഇന്നിപ്പോ എവിടെപ്പോയി, ആ 'അത്താഴം മുട്ടി'കളൊക്കെ? ഒരിക്കലും തിരിച്ചു വരാത്തവണ്ണം പടിയിറങ്ങിപ്പോയില്ലേ 'അത്താഴം മുട്ടി'യെന്ന വാക്കുപോലും..!!

ഞങ്ങള്‍, കുട്ടികള്‍ തമ്മില്‍ മത്സരമായിരുന്നു നോമ്പ് നോല്‍ക്കുന്ന കാര്യത്തില്‍. നോറ്റാല്‍  മാത്രം പോരാ. അത് 'ശുദ്ധ'മാവുകയും വേണം. അതിനുള്ള ഉത്തമതെളിവായിരുന്നു നീട്ടിതുപ്പലുകള്‍. ആകാവുന്നത്ര നീട്ടിത്തുപ്പി നോമ്പിന്‍റെ 'ശക്തി' കാണിച്ചുകൊടുക്കാനും മത്സരം.

ഇങ്ങനെ നീട്ടിത്തുപ്പി നോമ്പ് തെളിയിക്കുന്നതില്‍ മിടുക്കിയായിരുന്നു, സഫിയ. 'നുപ്പത്‌' നോമ്പും നോറ്റെന്നു പെരുന്നാള്‍ ദിനത്തില്‍ സഫിയ പ്രഖ്യാപിക്കുമ്പോള്‍ എത്ര ആദരവോടെയാണെന്നോ ഞങ്ങള്‍ അവളെ നോക്കിയിരുന്നത്! മദ്രസയുടെ മുറ്റം മുഴുവന്‍ സഫിയ തുപ്പി നിറച്ചിരിക്കും. നുരത്തുപ്പല്‍!

(എനിക്കൊരിക്കലും നീട്ടിത്തുപ്പാനായിട്ടില്ലെന്ന് ഇപ്പോഴും സങ്കടത്തോടെ ഓര്‍ക്കുന്നു.ചെറുപ്പം മുതലേ ഒട്ടുമുക്കാല്‍ നോമ്പുകളും നോറ്റിട്ടും.)

നോമ്പുകാലത്ത് രാവിലെ മാത്രമേ മദ്രസയില്‍ പഠനമുണ്ടാവു. മദ്രസവിട്ട് എത്തിയാല്‍ ഞങ്ങളെ വിശ്രമിക്കാനനുവദിക്കും, മുതിര്‍ന്നവര്‍. ഉച്ചയ്ക്കുമുന്പ് കുളിക്കണമെന്നു മാത്രം. ഉച്ച കഴിഞ്ഞാല്‍ കുളി സമ്മതിച്ചിരുന്നില്ല.

 ആണ്‍കുട്ടികളെല്ലാം കുളിച്ചു പള്ളിയില്‍ പോകണമെന്ന് ഉപ്പയ്ക്ക് നിര്‍ബന്ധമാണ്‌. 'ളുഹര്‍' നമസ്കരിച്ച്  ഖുര്‍ആന്‍  ഓതിയാല്‍ പള്ളിയില്‍ തന്നെ ഉറങ്ങാം.'അസര്‍ ബാങ്ക്' വിളിക്കും വരെ.

പെണ്‍കുട്ടികള്‍ വീട്ടില്‍ നിസ്കരിച്ചാല്‍ മതി. ഖുര്‍ആന്‍  ഓതിയാല്‍ ഞങ്ങള്‍ക്കും  കിടന്നുറങ്ങാം.'അസര്‍ ബാങ്ക്' കേട്ടാല്‍ 'വുളു' എടുത്ത് നിസ്കാരക്കുപ്പായമിട്ടുകൊള്ളണം.

പിന്നെയുമുണ്ടല്ലോ, 'മഗ് രിബ്' വരെ. എന്നാലല്ലേ നോമ്പ് തുറക്കാന്‍ പറ്റു. അതുവരെ ഉറങ്ങാന്‍ പാടില്ല താനും.

അതിനാണ് ഇസ്‌ലാമിക ചരിത്ര പുസ്തകങ്ങള്‍. റംസാന്‍ ആകുമ്പോഴേക്ക് ധാരാളം പുസ്തകങ്ങള്‍ ഉപ്പ വാങ്ങിവെയ്ക്കും. പോരാത്തതിന് വല്യമ്മായി കഥ പറഞ്ഞു തരികയും ചെയ്യും.
ബദര്‍ യുദ്ധത്തിന്റെയും ഉഹ്ദ് യുദ്ധത്തിന്റെയും കഥകള്‍. മോയിന്‍കുട്ടി വൈദ്യരുടെ ബദര്‍ കിസ്സ നീട്ടിപ്പാടുകയും ചെയ്യും വല്യമ്മായി.

ഉമ്മമാര്‍ക്കും ഇത്താത്തമാര്‍ക്കും ഇതിനൊക്കെ എവിടെ നേരം?തിരക്കോട് തിരക്കാണ് അടുക്കളയില്‍. അരയ്ക്കല്‍, ഇടിക്കല്‍, വറുക്കല്‍, പൊരിക്കല്‍..

തലോമ്പല്ലേ.., തൊറ ഉഷാറാക്കാതെ പറ്റോ..?

പത്തിരി, പൂരി, തരിക്കഞ്ഞി,അലീസ, പുഴുക്ക്, കോഴിച്ചാര്‍, ഇറച്ചി.. എന്തെല്ലാം ഒരുക്കണം! പഴവര്‍ഗങ്ങള്‍ വേറെയും.

'അല്ലാഹു അക്ബര്‍.. അല്ലാഹു അക്ബര്‍.
അഷ്ഹദു അന്‍ ലാ ഇലാഹ ഇല്ലല്ലഹ്..'

തുറയ്ക്കുള്ള ഒരുക്കങ്ങളായി. 'എല്ലാരും നോമ്പ് തൊറന്നോളീ...'

ബാങ്ക് കേട്ടാലും ഉപ്പ പറഞ്ഞാലേ വിശ്വസാവു.  ബിസ്മി ചൊല്ലി മൂന്നു ചുള കാരയ്ക്ക..
'അല്ലാഹുമ്മ ലക സുംതു വ അലാ റിസ്കിക അഫ്തര്‍ത്തു ..'

റബ്ബേ.. ഒരു ദിവസത്തെ നോമ്പ് മുഴുവനായല്ലോ.. അല്‍ഹംദ് ലില്ലാഹ്..

ഉപ്പയ്ക്കും ഇക്കാക്കമാര്‍ക്കും കോലായിലാണ് തുറ.  ഞങ്ങള്‍ക്ക് നടുവകത്തും. മുന്നിലുള്ള ഒജീനങ്ങള്‍ കാണുമ്പോഴേക്കും , സത്യം പറഞ്ഞാല്‍, വിശപ്പ് കെട്ടുപോവുകയാണ്‌ ചെയ്യാറ്. ചായയും സര്‍ബത്തും ആവോളം മോന്തും. 'നാളെയും നോല്‍ക്കണമെങ്കില്‍ നന്നായി തിന്നോ' ന്ന് ഉമ്മയുടെ ഭീഷണി കേള്‍ക്കുമ്പോള്‍ ഒന്നോ രണ്ടോ പത്തിരിയും.

നോമ്പ് തുറന്ന്, മഗരിബ്, ഇഷാ നിസ്കാരങ്ങളും തറാവീഹും കഴിഞ്ഞ്‌, ഒട്ടൊരു തളര്‍ച്ചയോടെ കിടക്കപ്പായിലേക്ക്. 

"നോമ്പ് എത്രയായീ, കുഞ്ഞീബീ..?"
"ബായിലെത്തീതും കൂട്ടി ഇരുപത്തൊന്ന്"

"റഹ് മാനേ..പോരിശാക്കപ്പെട്ട  മാസം തീരാണല്ലോ... ഇനി ഏറിയാ ഒമ്പത്. അതും കഴിഞ്ഞാ അടുത്തവർഷം കാക്കണം.എന്തൊരു പോക്കാണ് കാലത്തിന്. 

ഇതാ, നാളെയോ മറ്റന്നാളോ, പിന്നെയും നാട്ടിലെ ആണുങ്ങള്‍ മുഴുവന്‍ പള്ളിയിലെ റേഡിയോയ്ക്ക് മുന്നില്‍ കാതുകൂര്‍പ്പിക്കും. ശവ്വാല്‍പ്പിറവിയ്ക്കായി..  

'ആകാശവാണി.. ശവ്വാല്‍ മാസപ്പിറവി കണ്ടതായി...'

 'അത്താഴം മുട്ടി'കള്‍ക്കു പകരം പെരുന്നാളറിയിക്കാനുള്ള നീട്ടിക്കൂവലായിരിക്കും പിന്നെ... തക്ബീര്‍ വിളികളും.

"അള്ളാഹു അക്ബറുല്ലാഹു അക്ബറുല്ലാഹു അക്ബര്‍ 
ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബര്‍
അല്ലാഹു അക്ബര്‍ വാ ലില്ലാഹില്‍ ഹംദ് "

എല്ലാം എത്ര വേഗം!

കാലവും പടിയിറങ്ങിപ്പോവുകയാണ് 
'അത്താഴം മുട്ടി'കള്‍ക്കൊപ്പം!!





2012, മാർച്ച് 8, വ്യാഴാഴ്‌ച

രവീന്ദ്രവന്ദനം


രവീന്ദ്രവന്ദനം 



"എന്‍റെ ദൈവമേ.. ഒറ്റ പ്രണാമത്തില്‍ എന്‍റെ ഇന്ദ്രിയങ്ങളൊക്കെ ചിറകു വിരിച്ച് അങ്ങയുടെ ചരണങ്ങളിലെ ഈ ലോകത്തെ സ്പര്‍ശിക്കട്ടെ..
പെയ്യാമഴയുടെ ഭാരത്താല്‍ ചാഞ്ഞ ആഷാഡമേഘം പോലെ അങ്ങയുടെ വാതില്‍ക്കല്‍ എന്‍റെ ചിത്തമാകെ ഒരൊറ്റ പ്രണാമത്തില്‍ കുമ്പിടട്ടെ..
(ഗീതാഞ്ജലി )




രവീന്ദ്ര സംഗീതത്തിന്‍റെ ഈ അനന്തസാഗര അലയൊലി ആ ഒറ്റ പ്രണാമത്തില്‍ ലയിച്ചു ചേര്‍ന്നിട്ട് 70 വത്സരങ്ങള്‍ പിന്നിടുന്നു. ദൈവത്തെ കാണാന്‍, പൂജാമുറിയില്‍ നിന്നിറങ്ങി, പാടത്തെ ചെളിയില്‍ വിയര്‍പ്പൊഴുക്കുന്നവന്‍റെ കൂടെച്ചേരാന്‍ ആഹ്വാനം ചെയ്ത ആ മഹാനുഭാവന്‍റെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തിലാണ് ഇന്ത്യന്‍ ദേശീയത.


രവീന്ദ്രനാഥ ടാഗോര്‍ -1861 മേയ് 7  ന് കല്‍ക്കത്തയിലെ അതിപുരാതനവും കുലീനവുമായ ജോരാഷങ്കോ ഭവനത്തില്‍ സര്‍വ സൌഭാഗ്യങ്ങളോടെ, പ്രഭുകുമാരനായുള്ള ജനനം. കുഞ്ഞുടാഗോര്‍ ജനിച്ചുവളര്‍ന്ന ആ പഴയ മൂന്നുനില മാളികയും പരസരങ്ങളുമെല്ലാം  പിന്നീട് മഹാകവിയുടെ പേരില്‍ നടത്തിവരുന്ന 'രവീന്ദ്രഭാരതി' സര്‍വകലാശാലയുടെ ഭാഗമായി മാറി. ആ മഹാത്മാവിന്‍റെ പ്രാണവായു ലയിച്ചുചേര്‍ന്ന ഭവനത്തിന്‍റെ പ്രധാന ഭാഗങ്ങളെല്ലാം ഒരു മഹാക്ഷേത്രകോവിലിന്‍റെ പരിശുദ്ധിയോടെ ഇന്നും പരിരക്ഷിക്കപ്പെടുന്നു. അനേകായിരങ്ങള്‍ ദിനേന സന്ദര്‍ശത്തിനെത്തുന്നു.


അഭൗമമായൊരു തേജസ്സോടെ, കവിതയിലും സംഗീതത്തിലും സാഹിത്യത്തിലും വിദ്യാഭ്യാസ സാമൂഹിക പരിഷ്കരണങ്ങളിലും  നിറഞ്ഞുനിന്ന അത്യപൂര്‍വ സുന്ദര വ്യക്തിത്വമായിരുന്നു ടാഗോര്‍. സമ്പദ്സമൃദ്ധിയുടെ ശൈശവം. സംഗീതവും സാഹിത്യവും നിറഞ്ഞുപെയ്തിരുന്ന അകത്തളങ്ങള്‍. കലയും  കവിതയും കരുത്തേകിയ ഉമ്മറസദസ്സുകള്‍. എഴുതുന്ന ഓരോ വരികളും പ്രസിദ്ധീകരിക്കാന്‍ കാത്തുനില്‍ക്കുന്ന കുടുംബം വക പത്രമാസികകള്‍. സര്‍ഗവാസനയുടെ ഓരോ നാമ്പിനും വളവും വെള്ളവുമേകി പരിപോഷിപ്പിക്കാന്‍ ഉത്പതിഷ്ണുക്കളായ അച്ഛനും ഏട്ടന്മാരും ചുറ്റും.. ടാഗോര്‍ കുടുംബം തന്നെ ഒരു സാഹിത്യക്കളരിയായിരുന്നു. കൊച്ചുടാഗോറില്‍ കവിത മുളപൊട്ടിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ. അതങ്ങനെതന്നെ സംഭവിച്ചു. മുളപൊട്ടിയെന്നു മാത്രമല്ല, പടര്‍ന്നു പന്തലിച്ചു വന്‍മരമായി, രവീന്ദ്രസംഗീതമായി, വിശ്വമാകെ അലയടിച്ചു, ആ നാദപ്രവാഹം!


പതിനാലാംവയസ്സില്‍, ആശയഭംഗിയും ചമല്കാരപ്രസന്നമായ ശൈലിയും സംഗീതമാധുരിയും വഴിഞ്ഞൊഴുകിയ ആദ്യകവിത, 'കവികഹാനിയാം' ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഈശ്വര്‍ചന്ദ്ര വിദ്യാസാഗര്‍, സുരേന്ദ്രനാഥ ബാനര്‍ജി, തുടങ്ങിയവരുള്‍പ്പെട്ട അതിപ്രൌഡസദസ്സില്‍ അവതരിപ്പിക്കാനായി, ടാഗോറിന്..


അതോടെ ഒരതിമാനുഷ കവിതാസങ്കല്പം പിറവിയെടുക്കുകയായിരുന്നു. വേദവ്യാസ മഹര്‍ഷി ഹിമാലയ കൊടുമുടിയിലേറി നിന്ന് ഭാരതഭൂമിയുടെ ദയനീയമായ അധ:പതനമോര്‍ത്ത് വിലപിക്കുന്നതായിരുന്നു കവിതയുടെ ആശയം.


മടിയനായിരുന്നു ടാഗോര്‍, സ്കൂളില്‍ പോയി പഠിക്കാന്‍. അലയാനായിരുന്നു ഇഷ്ടം. മലയിലൂടെ, പുഴയരികിലൂടെ, കാനനഭംഗിയിലൂടെ... ബാല്യത്തില്‍തന്നെ ഹിമാലയപ്രാന്തങ്ങളിലെ പ്രശാന്ത ആസ്വദിക്കാനുള്ള അപൂര്‍വഭാഗ്യം കിട്ടിയിട്ടുണ്ട്, ടാഗോറിന്.. ആകാശനീലിമ നോക്കിക്കണ്ട്‌ വെറുതെ കിടക്കുകയായിരുന്നു മറ്റൊരു വിനോദം. അങ്ങനെ ഔപചാരിക വിദ്യാഭ്യാസം വീട്ടില്‍തന്നെയായി.. ബാല്യം വിട്ടപ്പോള്‍ ഏട്ടന്‍റെ നിര്‍ബന്ധം കാരണം ഇംഗ്ലണ്ടില്‍ പഠനത്തിനു ചേര്‍ന്നെങ്കിലും ബിരുദമൊന്നും പേരില്‍ ചേര്‍ക്കാതെ വൈകാതെ തിരിച്ചുപോരുകയും ചെയ്തു.


ഇരുപത്തിരണ്ടാം വയസ്സില്‍, വധുവായി ജീവിതത്തിലെക്കെത്തിയ ഭാവതാരിണിയെന്ന ലോലഗാത്രിയുടെ രൂപം കണ്ട്, 'മൃണാളിനി (താമരവളയം) എന്ന് പെരുമാറ്റിയതും ടാഗോരിലെ കവിഹൃദയം. പക്ഷെ, പറക്കമുറ്റാത്ത അഞ്ചു കുഞ്ഞുങ്ങളെ ടാഗോറിന്‍റെ കൈകളിലേല്‍പിച്ചു 1905 ല്‍ മൃണാളിനി ദേവി ജീവിതാരങ്ങ്‌ ഒഴിഞ്ഞു..


ഉദയഗ്ഗാന പ്രകാശ കലയാ-
ലുജ്ജ്വല ശോഭം ഭുവനം
അലിയിക്കുന്നു സിരകളെയീസ്വര
 ഗംഗാസരഭസഗമനം
പാടണമെന്നുണ്ടീ രാഗത്തില്‍
പാടാന്‍ സ്വരമില്ലല്ലോ..
പറയണമെന്നുന്ടെന്നാലതിനൊരു
പദം വരുന്നീലല്ലോ..
പ്രാണനുറക്കെക്കേണീടുന്നു
പ്രഭോ, പരാജിത നിലയില്‍..


എന്തൊരു പ്രൌഡമായ ആഖ്യാനം ! കാവ്യലോകത്തിന്‍റെ  നിത്യവിസ്മയങ്ങളിലൊന്നാണ് ഗീതാഞ്ജലി. കാലാതിവര്‍ത്തിയായ ആ സൗന്ദര്യദര്‍ശനവും ആവിഷകരണ സാരള്യവും ആദരവോടും, അതിലേറെ അവിശ്വാസത്തോടെയും മാത്രമേ ആസ്വദിക്കാനാവൂ.  ഗഹനതയുടെയും ലാളിത്യത്തിന്‍റെയും സവിശേഷമേളനം.. ആദ്യമായി നോബല്‍ സമ്മാനം ഏഷ്യയിലേക്കെത്തിച്ച അതിമനോഹര ഈശ്വര പ്രണയ ഗീതികള്‍. പൂജാമുറിയും ശുഭ്രവസ്ത്രവും ഉപേക്ഷിച്ച്, അധ്വാനിക്കുന്നവനിലേക്കിറങ്ങൂ, ഈശ്വരനെ കാണാന്‍ എന്ന് പുരോഹിതരെ വെല്ലുവിളിച്ച വിപ്ലവചിന്ത.. സാഹിത്യലോകം നമിച്ച കല്പനാവൈഭവം..


കവിതയും സംഗീതവും സാഹിത്യവും മാത്രമായിരുന്നില്ല, രവീന്ദ്രന്‍റെ പന്ഥാവ്.. ഉജ്ജ്വലനായ പ്രാസംഗികന്‍, സാമൂഹ്യ പരിഷ്കര്‍ത്താവ്‌, ഗുരുകുല വിദ്യാഭ്യാസത്തിന്‍റെ പുനര്‍പതിപ്പായ ശാന്തിനികേതന്‍റെ സ്ഥാപകന്‍, പ്രചാരകന്‍, ലോക സഞ്ചാരി, രാഷ്ട്രത്തിന്‍റെ സന്ദേശവാഹകന്‍.. അങ്ങനെയങ്ങനെ സഫലമായൊരു ജന്മം!!
ടാഗോറിന്‍റെ വിശ്വഭാരതി സര്‍വകലാശാല ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. പ്രാചീനഭാരതത്തിലെ കലാസംസ്കാരങ്ങളുടെ കവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടണം. മറ്റുള്ളവരുടെത് ഇങ്ങോട്ടും കടന്നുവരണം. അവിടെ വേദേതിഹാസങ്ങളും ഹിന്ദു ശാസ്ത്രങ്ങളുമെന്നപോലെ ബുദ്ധ-ജൈന-ഇസ്‌ലാം ധര്‍മങ്ങളും തത്വ ശാസ്ത്രങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ പഠനവിഷയങ്ങളാകുന്നു .
'യത്ര വിശ്വ ഭാവത്യേക നീഡം' ഇതാണ് വിശ്വഭാരതിയുടെ മുഖമുദ്ര.


ജന്മം സാര്‍ത്ഥകമാക്കിയാണ്, കാലദേശങ്ങളെ കീഴടക്കിയ ആ യുഗപുരുഷന്‍ യാത്രയായത്. പിതാവ് ദേവേന്ദ്ര നാഥ ടാഗോരിനെപ്പോലെ. ഇന്ത്യ സ്വതന്ത്രയാകുന്നതിന്  ആറു വര്‍ഷം മുന്‍പ്, 1941 അഗസ്റ്റ് 7 ന് ശാന്തിനികേതനത്തിലെ, മൂകമായ, ദു:ഖസാന്ദ്രമായ  മധ്യാഹ്നത്തില്‍,  ഒരു പുരുഷായുസ്സിന്‍റെ കര്‍മഫലങ്ങള്‍ സാക്ഷിയാക്കി മഹാകവി രവീന്ദ്രനാഥ ടാഗോര്‍ മൃത്യുവിനു കീഴടങ്ങി. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യ പരമാധികാര ജനാധിപത്യ രാജ്യമായപ്പോള്‍, ടാഗോറിന്‍റെ ബംഗാളിഗീതം 'ജനഗണമന' ഇന്ത്യന്‍ ദേശീയഗാനമായി  പ്രഖ്യാപിച്ചുകൊണ്ട് ആ മഹാനുഭാവന്‍റെ ദീപ്തസ്മരണയ്ക്കുമുന്നില്‍ ശിരസ്സ്‌ നമിച്ചു..


....ജയ ജയ ജയ ജയഹേ....





എന്‍റെ ബാല്യം 
ഒരു വട്ടത്തിനുള്ളിലായിരുന്നു..
ഏട്ടന്മാരിലാരോ 
മുറ്റത്തെ പൂഴിമണ്ണില്‍ വരച്ച 
വെറുമൊരു ചെറുവട്ടത്തിനുള്ളില്‍..

ലക്ഷ്മണരേഖയ്ക്കുള്ളിലെ സീതക്കുട്ടിയെന്ന്
അച്ഛന്‍ കളിയാക്കിച്ചിരിച്ച്ചു 
മാരീചനാരെന്നരിയാഞ്ഞിട്ടും
വട്ടത്തിനു പുറത്തിറങ്ങാനാകാതെ
കുന്തിച്ചിരുന്നു കരഞ്ഞു 
ആ അഞ്ചുവയസ്സുകാരി !
ഞാനെന്ന പേടിക്കാരി !!

വെറുമൊരു വട്ടം മാത്രമാണതെന്നും
പുറത്തിറങ്ങി  നടക്കെന്നും  
ആവോളം  പറഞ്ഞു, അമ്മ 
കൈ  പിടിക്കാനേന്തി,  ചേച്ചിമാര്‍ 

പക്ഷെ,
പുറത്തിറങ്ങാന്‍  തുനിഞ്ഞ  
കുഞ്ഞുകാല്‍ 
വിറപൂണ്ട്...
'ഇല്ലമ്മേ, ആരെങ്കിലും മായ്ക്കണേ, ഈ വട്ടം....'
അച്ഛന്‍റെ ഈര്‍ഷ്യ പാഴ്വാക്കായി..
അമ്മുമ്മ മെല്ലെ പിറുപിറുത്തു 
'എന്തു വിഡ് ഡിയാണിക്കുട്ടി!!'
ഒടുവില്‍ ആരോ മായ്ച് 
ഇല്ലാതായ വട്ടത്തിലേക്കു തിരിഞ്ഞുനോക്കി 
നിന്നു കിതച്ചു ഞാന്‍ "ഹാവൂ....!"

കളി മതിയാക്കി  കാണികള്‍ പിരിഞ്ഞു
കളിയില്‍ രസംപൂണ്ട ഏട്ടന്മാര്‍ 
പിന്നെയും പിന്നെയും  
വട്ടങ്ങള്‍ തീര്‍ത്തു
ചുറ്റിലും മുതിരും വരെ..

വട്ടങ്ങള്‍ കാണുമ്പോള്‍ 
ഏട്ടനെ കാണുമ്പോള്‍ 
ഓടിയോളിച്ചോരാ ബാല്യം 
മറഞ്ഞേ പോയ്‌..

മുതിര്‍ന്നു ഞാന്‍ (?) എങ്കിലും 
ആരോ വരച്ചൊരദ്ര്ശ്യമാം ആ വട്ടം 
അങ്ങനെ തന്നെയെന്‍ ചുറ്റിലും
മായാതെ ആരാലും മായ്ക്കാതെ 
ഇന്നും അശാന്തിയായ്‌...

എനിക്ക് ശ്വാസം മുട്ടുന്നു..!
ഒന്നീ വട്ടം മായ്ക്കുമോ?
സ്വതന്ത്രയാക്കുമോ, ആരെങ്കിലും?
പുറത്തിറങ്ങണം, 
ഇല്ലാവട്ടത്തെ തിരിഞ്ഞു നോക്കി 
കിതയ്ക്കണം,
എനിക്ക്, മതിയാവോളം..!